പാലക്കാട്: ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെയുള്ള ‘വോട്ടിന് നോട്ട്’ പരാതിയിൽ പാലക്കാട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അന്വേഷണ നടപടികൾ ആരംഭിച്ചു (Shobha Surendran Cash for Vote Complaint) . കോൺഗ്രസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ഷൻ ഓഫീസർക്ക് സമർപ്പിച്ചു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും ഏപ്രിൽ 11-നകം പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പരാമർശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ മൊഴി ഫ്ലൈയിംഗ് സ്ക്വാഡ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് ശോഭാ സുരേന്ദ്രനിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് വയോധിക മൊഴി നൽകിയിരിക്കുന്നത്. പ്രധാന സാക്ഷി ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം തുടരാനാണ് തീരുമാനം. വിഷയത്തെക്കുറിച്ച് ശോഭാ സുരേന്ദ്രനോട് നേരിട്ട് സംസാരിച്ചുവെന്നും എന്നാൽ ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് സ്ഥാനാർത്ഥി വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തു എന്നാരോപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവർ പുറത്തുവിട്ടിരുന്നു. ജനപ്രാതിനിധ്യ നിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും പൊലീസ് വിഭാഗത്തിനും റിപ്പോർട്ടിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.
Summary: Palakkad District Collector M.S. Madhavikutty has ordered a detailed probe into the “Cash for Vote” complaint against BJP candidate Shobha Surendran. The video footage released by the Congress, alleging money distribution at Kannadi, has been sent to the police for forensic examination. Although the primary witness denied receiving money, the investigation continues to check for potential Model Code of Conduct violations. A final report is expected by April 11.

