ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ തന്റെ കൃത്രിമ കാലുകൾ ഊരി മേശപ്പുറത്തുവെച്ച് ബിജെപി എംപി സി (C Sadanandan MP). സദാനന്ദന്റെ പ്രതിഷേധം. 31 വർഷം മുമ്പ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ വെട്ടിമാറ്റിയതാണെന്നും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
എഴുന്നേറ്റുനിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സദാനന്ദൻ തന്റെ വെപ്പുകാലുകൾ ഊരി സഭയുടെ മേശപ്പുറത്തുവെച്ചത്. “എനിക്കും ബലമുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. ഈ സഭയിൽ ജനാധിപത്യത്തെക്കുറിച്ച് അലറിവിളിക്കുന്നവരാണ് 31 വർഷം മുൻപ് അത് വെട്ടിയെടുത്തത്” – അദ്ദേഹം പറഞ്ഞു.
സദാനന്ദന്റെ നടപടി സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇരുന്നൂറിലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അക്രമങ്ങളിലെ ഒരു പ്രതിയാണ് സഭയിലിരുന്ന് സംസാരിക്കുന്നതെന്നും ബ്രിട്ടാസ് തിരിച്ചടിച്ചു.
പ്രതിഷേധം കടുത്തതോടെ മേശപ്പുറത്തുനിന്ന് കാലുകൾ മാറ്റാൻ രാജ്യസഭാ അധ്യക്ഷൻ നിർദ്ദേശിച്ചു. തുടർന്ന് സദാനന്ദൻ സഭയിൽ ഗണഗീതം ആലപിച്ചു.
31 വർഷം മുമ്പ് മട്ടന്നൂരിൽ വെച്ചുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടയിലാണ് സദാനന്ദന്റെ ഇരുകാലുകളും വെട്ടിമാറ്റപ്പെട്ടത്. ഈ സംഭവം വീണ്ടും പാർലമെന്റിൽ ഉയർത്തിക്കൊണ്ടുവന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതെളിച്ചു.

