തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി (Sabarimala Gold Theft). ഇന്ന് (2026 ഫെബ്രുവരി 5, വ്യാഴം) വൈകിട്ട് ആറരയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്നുമാണ് ഇയാൾ പുറത്തിറങ്ങിയത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചതോടെയാണ് മോചനം സാധ്യമായത്.
പ്രതി അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം അപഹരിച്ച കേസിൽ ജനുവരി 21-ന് പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണ്ണം അപഹരിച്ച കേസിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതിയും ജാമ്യം അനുവദിച്ചതോടെ തടസ്സങ്ങൾ നീങ്ങി.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഒമ്പതോളം കർശന ഉപാധികളോടെയാണ് ജാമ്യം.
അതേസമയം , ജയിൽ മോചിതനായ ഉണ്ണികൃഷ്ണൻ പോറ്റിയെ കുടുക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നീക്കം തുടങ്ങിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി ഉടൻ സമൻസ് നൽകും. ഇയാളുടെ 1.3 കോടി രൂപയുടെ സ്വത്തുവകകൾ നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു.

