ആലപ്പുഴ: ഉത്സവപ്പറമ്പുകളിൽ ആനകൾ നേരിടുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടന ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ കൈമാറി (Robotic Elephant Kerala). പാണാവള്ളി നീലംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് ഇവയെ സമർപ്പിച്ചത്.
നീലംകുളങ്ങര ക്ഷേത്രത്തിലെ ആനയ്ക്ക് ‘നീലംകുളങ്ങര വിഷ്ണുദാസൻ’ എന്നും ഓംകാരേശ്വരം ക്ഷേത്രത്തിലേതിന് ‘ഓംകാരേശ്വരം രാമസേനാപതി’ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ചാലക്കുടിയിലെ ഫോർ ഹീ-ആർട്‌സ് ക്രിയേഷൻസിലെ പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തിൽ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്.
പത്തടി ഉയരവും 500 കിലോ ഭാരവുമുണ്ട്. കണ്ണുകൾ, ചെവികൾ, തുമ്പിക്കൈ, വാൽ എന്നിവ ചലിപ്പിക്കാൻ സാധിക്കും. എഴുന്നള്ളത്ത് വേളയിൽ നാല് പേർക്ക് വരെ ഇതിന് മുകളിൽ കയറാം.
എന്തുകൊണ്ട് റോബോട്ടിക് ആനകൾ?
കഴിഞ്ഞ പത്ത് മാസത്തിനിടെ കേരളത്തിൽ 20 ആനകൾ ചരിഞ്ഞുവെന്ന ഞെട്ടിക്കുന്ന കണക്ക് വി.എഫ്.എ.ഇ.എസ് ചൂണ്ടിക്കാട്ടുന്നു. ഉത്സവങ്ങളിലെ ശബ്ദകോലാഹലങ്ങളും വെയിലും ആനകളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായും ഇത് അപകടങ്ങൾക്കും പാപ്പാന്മാരുടെ മരണത്തിനും കാരണമാകുന്നതായും വി.എഫ്.എ.ഇ.എസ് സ്ഥാപക സംഗീത അയ്യർ പറഞ്ഞു. സുരക്ഷയ്ക്കും ധാർമ്മികതയ്ക്കും മുൻഗണന നൽകിക്കൊണ്ട് ആനയെയും വെടിക്കെട്ടിനെയും ഒഴിവാക്കാൻ തീരുമാനിച്ചതായി നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി.ആർ. പുരുഷൻ വ്യക്തമാക്കി.
തൃശ്ശൂർ ചക്കംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലും തമിഴ്‌നാട്ടിലെ ശ്രീ ശങ്കരൻ കോവിലിലും മുൻപ് സംഘടന ഇത്തരത്തിൽ റോബോട്ടിക് ആനകളെ നൽകിയിരുന്നു.



