ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് പിഴവ് സംഭവിച്ചാലും ‘സിസ്റ്റത്തെ’ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ കാര്യത്തിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കരുത്. 50 ലക്ഷം രൂപ ചിലവായ ഹർഷിനയ്ക്ക് വെറും രണ്ട് ലക്ഷം നൽകി പരിഹസിക്കുകയാണ് സർക്കാർ ചെയ്തത്.
ഉഷയുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണം. നീതിക്കായി കുടുംബത്തിന് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നും സ്റ്റാഫുമില്ലാതെ രോഗികൾ വലയുകയാണ്. പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കെ.സി. വേണുഗോപാൽ എം.പിയുടെ ഇടപെടലിനെത്തുടർന്നാണ് ഉഷയെ വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിൽ പോലും കത്രിക കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary:
Senior Congress leader Ramesh Chennithala slammed Health Minister Veena George over the medical negligence case in Alappuzha, stating that the health system will only improve if she steps down and demanding full compensation for the victim.

