കണ്ണൂർ: സിപിഎം യഥാർത്ഥ ഇടതുപക്ഷമല്ലാതെ തീവ്രവലതുപക്ഷമായി മാറിയെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി (Rahul Gandhi Kannur Speech). കണ്ണൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിൽ നിന്ന് പുറത്തുവന്ന മുതിർന്ന നേതാക്കളായ വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്) എന്നിവർ യുഡിഎഫ് വേദിയിലിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം.
യഥാർത്ഥ ഇടതുപക്ഷ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും അവർ കോർപ്പറേറ്റ് പാർട്ടിയായി മാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
“എന്തുകൊണ്ടാണ് ഈ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തത്? യഥാർത്ഥ ഇടതുപക്ഷമല്ലാത്തതിനാലാണ് അവർ യുഡിഎഫ് വേദിയിലെത്തിയത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയം ഇപ്പോൾ ഉയർത്താത്തത് സിപിഎമ്മിനെ സഹായിക്കാനാണ്,” രാഹുൽ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ ഇടത് വിമത നേതാക്കളെ അണിനിരത്തിയുള്ള യുഡിഎഫിന്റെ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Summary: Rahul Gandhi, campaigning for the UDF in Kannur, slammed the CPI(M), alleging it has shifted to the far-right and formed a business-like pact with the BJP in Kerala. Highlighting the presence of former senior CPI(M) leaders V. Kunhikrishnan and T.K. Govindaan on the UDF stage, Rahul questioned why they weren’t campaigning for the Chief Minister if the CPI(M) was still the “real” Left. He further alleged that PM Modi is staying silent on local issues to help the CPI(M) win, suggesting a secret alliance between the two parties.

