തിരുവനന്തപുരം: ചൈന ലോകത്ത് സമാനതകളില്ലാത്തതും മികച്ചതുമായ വ്യവസായ ഉൽപ്പാദന സംവിധാനമാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ആ രാജ്യം ജനാധിപത്യവിരുദ്ധവും ജനങ്ങളെ അടിച്ചമർത്തുന്ന രീതി പിന്തുടരുന്നതുമാണെന്നും അദ്ദേഹം വിമർശിച്ചു (Rahul Gandhi about China). ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലോകത്തെ വ്യവസായ ഉൽപ്പാദന മേഖല ചൈന പിടിച്ചെടുത്തിരിക്കുകയാണ്. എന്നാൽ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള ലോകത്തെ മിക്ക രാജ്യങ്ങളും ഉപഭോഗ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യഥാർത്ഥ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വ്യവസായ ഉൽപ്പാദന മേഖലയിലാണെന്നും ഐടി പോലുള്ള ഉപഭോഗ മേഖലകളിലല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈന ഈ മേഖല പിടിച്ചെടുക്കാൻ നമ്മൾ അനുവദിച്ചു എന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ വ്യവസായ മികവിനെ പ്രശംസിക്കുമ്പോഴും അവരുടെ ഭരണരീതിയോട് യോജിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ചൈനയുടെ അടിച്ചമർത്തൽ സ്വഭാവമുള്ള വ്യവസ്ഥയെ നമ്മൾ ഇഷ്ടപ്പെടുന്നില്ല. അവർ ജനാധിപത്യവാദികളല്ല എന്നതും വസ്തുതയാണ്. എന്നാൽ, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ ഇത്തരമൊരു വ്യവസായ ഉൽപ്പാദന സംവിധാനം കെട്ടിപ്പടുക്കാൻ നമുക്ക് സാധിച്ചാൽ അത് ഇന്ത്യയിലെ ജനങ്ങൾക്കും ലോകത്തിനും ചെയ്യുന്ന വലിയൊരു സേവനമായിരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു.
Summary: Congress leader Rahul Gandhi praised China’s “unmatched” industrial production system while criticizing its coercive and undemocratic nature.

