കോഴിക്കോട്: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ ഊരാളുങ്കൽ സൊസൈറ്റിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ ( PV Anwar). ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ളസംഘമായി മാറിയെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകൾ സൊസൈറ്റിയിൽ നടന്നതായും അൻവർ ആരോപിച്ചു. ടെൻഡറില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കുന്നതാണ് ഊരാളുങ്കലിനെ കുത്തകയാക്കി മാറ്റുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കലാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പോലും ഇവർക്ക് മുന്നിൽ ഭയന്നു നിൽക്കുകയാണെന്നും അൻവർ കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിന്റെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപകരാറുകൾ നൽകുന്നത് വഴിയും വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും ആഗോള അയ്യപ്പ സംഗമത്തിലെ അഴിമതിയിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിലമ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണം അട്ടിമറിക്കപ്പെട്ടതായും അൻവർ ആരോപിച്ചു. കേസിലെ പ്രതികളെ സഹായിക്കാനാണ് കുറ്റപത്രം വൈകിപ്പിക്കുന്നത്. ഭരണസംവിധാനം ഉപയോഗിച്ച് എല്ലാം അട്ടിമറിക്കുകയാണെന്നും ഇതിന് പിന്നിൽ പി. ശശിയുടെ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു. “ഞങ്ങൾ എല്ലാം മൂടിവെയ്ക്കാം, മോഷണം നടത്തുന്നവർ അതിൽ ഒരു വിഹിതം ഞങ്ങൾക്ക് എത്തിച്ചാൽ മതി” എന്നതാണ് നിലവിലെ സർക്കാരിന്റെ നയമെന്നും പി.വി അൻവർ പരിഹസിച്ചു.
Summary:
PV Anwar accused the Uralungal Society of becoming a “looting gang” and funding “Pinarayism,” while demanding a comprehensive probe into the alleged irregularities in the Global Ayyappa Sangamam.



