പെരുമ്പാവൂർ: അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ലഹരി വ്യാപനം കൂടുന്നുവെന്ന പരാതിയെത്തുടർന്ന് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ വ്യാപക പരിശോധന (Perumbavoor Police Raid). റൂറൽ എസ്.പി കെ.എസ്. സുദർശൻ, എ.എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിൽ ഭായ് കോളനി, ലോഡ്ജുകൾ, മാർക്കറ്റുകൾ, ബസുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഒൻപത് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. നൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി.
വെങ്ങോലയ്ക്കടുത്തുള്ള കണ്ടത്തറയിലെ ‘ഭായ് കോളനി’യിൽ അനാചാരങ്ങളും ലഹരി ഇടപാടുകളും വർധിക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. “കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും” എന്നെഴുതിയ ബോർഡ് നാട്ടുകാർ കോളനിക്ക് മുന്നിൽ സ്ഥാപിച്ചിരുന്നു.
ഈ ബോർഡ് പോലീസ് നീക്കം ചെയ്തതിലും നാട്ടുകാർക്കെതിരെ കേസെടുത്തതിലും പ്രതിഷേധിച്ച് കണ്ടത്തറ മഹല്ല് മുസ്ലീം ജമാഅത്ത് പ്രതിഷേധ പ്രകടനം നടത്തി.
ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസുമായി സഹകരിക്കണമെന്നും റൂറൽ എസ്.പി അഭ്യർത്ഥിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



