നെയ്യാറ്റിൻകര: വീടിന്റെ വാതിൽ കുത്തിത്തുറന്ന് 27 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു (). നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം.
മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മൂടിയിടുകയും ചെയ്തു (Neyyattinkara Robbery). മോഷണ വിവരം പുറത്തറിയാതിരിക്കാൻ കൃത്യമായ ആസൂത്രണം നടന്നതായി പോലീസ് കരുതുന്നു. വെള്ളിയാഴ്ച ഷാജുവും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടതും കവർച്ച വിവരം ബോധ്യപ്പെട്ടതും.
സംഭവത്തിൽ പാറശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.



