തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടി (Nedumangad District Hospital). ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തു. നേരത്തെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും, കുടുംബവും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സസ്‌പെൻഷനിലേക്ക് കാര്യങ്ങളെത്തിയത്.
കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകളോളം വൈകിപ്പിച്ചു. വിവരങ്ങൾ മറച്ചുവെച്ചു: ചികിത്സാ വിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിച്ചില്ല. അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപണമുയർന്നിട്ടുണ്ട്.
പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം ഉറച്ച നിലപാടെടുത്തിരുന്നു. ആർഡിഒയെയും സൂപ്രണ്ടിനെയും തടഞ്ഞുവെച്ചുള്ള പ്രതിഷേധത്തിനൊടുവിലാണ് ഇപ്പോൾ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.



