മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്പ്രയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി ജാസിറിന്റെ വീട്ടിൽ നിന്നാണ് ഒരു കിലോ പതിനാറ് ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(Massive drug bust in Malappuram, 3 arrested)
ഗോവണിയുടെ താഴെ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. റെയ്ഡ് നടക്കുന്നതിനിടെ എം.ഡി.എം.എ മറ്റൊരിടത്തേക്ക് മാറ്റാനായി ബൈക്കിലെത്തിയ ജാസിറിന്റെ സുഹൃത്ത് സലാഹുദ്ദീൻ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് പിന്തുടർന്ന് ഇയാളെ കീഴ്‌പ്പെടുത്തി.
ലഹരിമരുന്ന് വിറ്റ വകയിലെന്ന് കരുതുന്ന 21 ലക്ഷത്തോളം രൂപ, 7 മൊബൈൽ ഫോണുകൾ, 2 ലാപ്ടോപ്പുകൾ, ലഹരിമരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന 5 ത്രാസുകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. അസീസ്, കമറുന്നീസ, സലാഹുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ജാസിർ നിലവിൽ ഒളിവിലാണ്.



