തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രശംസ.
“അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം (പിണറായി വിജയൻ) തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ മറ്റാരെക്കാളും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെതിരെ വിമർശനം
രാജ്യത്ത് പഞ്ചായത്തീരാജ് വ്യവസ്ഥയ്ക്ക് വേണ്ടി വാദിക്കാൻ ഇന്ന് ആരുമില്ലെന്നും കോൺഗ്രസ് ആ ബാറ്റൺ കൈവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഉപേക്ഷിച്ച ആ ദൗത്യം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും മണിശങ്കർ അയ്യർ അഭ്യർത്ഥിച്ചു. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള പരിപാടിയായിട്ടും തന്റെ പാർട്ടിയിലെ സഹപ്രവർത്തകർ പങ്കെടുക്കാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയ്യർക്ക് കത്തയച്ചിരുന്നു. എന്നാൽ ഇത് തള്ളിയാണ് അദ്ദേഹം ചടങ്ങിനെത്തിയത്. പ്രസംഗത്തിന് ശേഷം മടങ്ങിയ മണിശങ്കർ അയ്യറെ മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ഹസ്തദാനം നൽകിയാണ് സ്വീകരിച്ചത്.
പഞ്ചായത്തീരാജ് നിയമനിർമ്മാണത്തിൽ കർണാടകയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിലും പ്രായോഗിക തലത്തിൽ കേരളമാണ് ഇന്ത്യയുടെ നേതാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



