മലപ്പുറം: മലപ്പുറം അരീക്കോട് പൂവത്തുംകണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ വെന്തുചത്തു (Areacode Cowshed Fire Malappuram). കാളപൂട്ടിനായി പ്രത്യേകം പരിപാലിച്ചു പോന്നിരുന്ന കാളകളാണ് ദാരുണമായി ചത്തത്. പൂവത്തുംകണ്ടി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്.
കാളപൂട്ട് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട കാളകളായിരുന്നു ഇവ. ഓരോ കാളയ്ക്കും വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപയോളം വിലവരും. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉടമസ്ഥനായ ഫസലിനുണ്ടായിരിക്കുന്നത്.
ഉച്ചയോടെയാണ് തൊഴുത്തിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണച്ചെങ്കിലും കാളകളെ രക്ഷിക്കാനായില്ല. തൊഴുത്തിന് സമീപം തന്നെ കെട്ടിയിരുന്ന വളർത്തുനായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിൽ വ്യക്തത വരാനുണ്ട്. അരീക്കോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
In a tragic incident at Areacode, Malappuram, three expensive bulls worth approximately ₹7 lakh each were burnt to death after a cowshed caught fire on Friday afternoon. The bulls, owned by Fazal from Poovathumkandi, were specially trained for bull-racing (Kalappootu). Although the Mukkam fire force arrived quickly to douse the flames, the animals could not be saved. A dog tied nearby escaped unhurt. The cause of the fire is yet to be determined, and Areacode police have initiated an investigation.

