കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടവിൽ ജപ്തി നടപടികൾ നേരിട്ട 72-കാരിയെ വഞ്ചിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി (Bank Loan Fraud). മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന രജീഷിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വൺ ടൈം സെറ്റിൽമെന്റ് തുക ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്.
മേരിക്കുന്ന് സി.എച്ച് കോളനി സ്വദേശിനിയായ വയോധിക 2015-ൽ എടുത്ത ബാങ്ക് വായ്പ കുടിശ്ശികയായതിനെ തുടർന്ന് ജപ്തി നടപടികൾ നേരിട്ടിരുന്നു. 10 ലക്ഷം രൂപ ഒറ്റത്തവണയായി അടച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. വയോധിക തനിക്ക് പരിചയമുള്ള രജീഷിനെ പത്ത് ലക്ഷം രൂപ ഏൽപ്പിച്ചു. എന്നാൽ പ്രതി അഞ്ച് ലക്ഷം രൂപ മാത്രം ബാങ്കിലടയ്ക്കുകയും ബാക്കി അഞ്ച് ലക്ഷം സ്വന്തം ആവശ്യങ്ങൾക്കായി കൈക്കലാക്കുകയും ചെയ്തു. മുഴുവൻ തുകയും അടച്ചെന്ന് വയോധികയെ വിശ്വസിപ്പിക്കുകയും ചെയ്തു.
ബാക്കി തുക ലഭിക്കാത്തതിനെ തുടർന്ന് ബാങ്ക് വീട് ജപ്തി ചെയ്തതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വയോധിക തിരിച്ചറിയുന്നത്.
ചേവായൂർ സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

