കൊച്ചി: കാണാതായ ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിനെ (17) എളങ്കുന്നപ്പുഴ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി (Kochi Teenager Death). മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗെയിം ചലഞ്ചുകളോ ആണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടർഫിൽ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് അർജുൻ വീട്ടിൽ നിന്നിറങ്ങിയത്. രാത്രിയായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ വൈകിട്ടോടെ ബീച്ചിനോട് ചേർന്ന ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. അർജുൻ സ്ഥിരമായി ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഏതെങ്കിലും അപകടകരമായ ഗെയിം ടാസ്‌കിന്റെ ഭാഗമായാണോ അർജുൻ ബീച്ചിലെത്തിയത് എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
അർജുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ ഗെയിമിംഗ് ഹിസ്റ്ററി, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്നറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
Story Summary:
The death of 17-year-old Arjun Kumar, found at Elamkunnapuzha beach, is suspected to be linked to online game addiction; police are investigating if any gaming challenges played a role.

