തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സിവിൽ മാനനഷ്ടക്കേസിൽ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു (KM Shajahan Defamation Case). തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പിഴത്തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനുണ്ടായ ചെലവും ഷാജഹാൻ വഹിക്കണം.
യൂട്യൂബ് ചാനലിലൂടെ എഡിജിപി എസ്. ശ്രീജിത്തിനെതിരെ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു പരാതി. ശ്രീജിത്ത് ഫയൽ ചെയ്ത സിവിൽ കേസിൻമേലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വ്യക്തിഹത്യ നടത്തിയതിന് നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ് ഷാജഹാന് വലിയ തിരിച്ചടിയായി.
ഇതേ വിഷയത്തിൽ ഷാജഹാനെതിരെ ഒരു ക്രിമിനൽ കേസ് കൂടി നിലവിലുണ്ട്. ഈ കേസിൽ കോടതിയുടെ വിധി വരാനിരിക്കുന്നതേയുള്ളൂ.സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനങ്ങൾ വ്യക്തിഹത്യയിലേക്ക് കടന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ കോടതി വിധി.



