തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇന്ന് (മാർച്ച് 16) തുടക്കമായി (Kerala Election 2026 notification). തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങാം. മാർച്ച് 23 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരും. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനം തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് കലണ്ടർ:
പത്രികാ സമർപ്പണം: മാർച്ച് 16 മുതൽ മാർച്ച് 23 വരെ.
സൂക്ഷ്മ പരിശോധന: മാർച്ച് 24.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: മാർച്ച് 26.
വോട്ടെടുപ്പ്: ഏപ്രിൽ 9.
വോട്ടെണ്ണൽ: മേയ് 4.
ഇത്തവണ 4.24 ലക്ഷം പുതിയ വോട്ടർമാരാണ് കേരളത്തിൽ കന്നി വോട്ട് രേഖപ്പെടുത്തുന്നത്. ആകെ വോട്ടർമാരിൽ 1.38 കോടി പേർ സ്ത്രീകളാണ്. വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പൂർണ്ണമായി നിലവിൽ വന്നു. കേരളത്തിനൊപ്പം ഏപ്രിൽ 23-ന് തമിഴ്‌നാട്ടിലും, ഏപ്രിൽ 23, 29 തീയതികളിൽ പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് നടക്കും.
അതേസമയം , സീറ്റ് വിഭജനത്തെ ചൊല്ലി എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) അതൃപ്തി പ്രകടിപ്പിക്കുമ്പോഴും, എൻഡിഎ കുന്നത്തുനാട്ടിൽ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സിപിഐഎം പട്ടികയിലെ പ്രമുഖരുടെ മാറ്റങ്ങളും വരും ദിവസങ്ങളിൽ ചർച്ചയാകും.
Story Summary
The official notification for the Kerala Assembly Election 2026 was issued today, March 16, marking the start of the nomination process. Candidates can file their papers until March 23. Chief Electoral Officer Ratan U. Khelkar has called a meeting of political parties to discuss the Model Code of Conduct. With 4.24 lakh first-time voters, Kerala will go to polls on April 9, and the counting will take place on May 4.

