തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ പുതിയതായി അവതരിപ്പിച്ച റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (RRTS) അതിവേഗ റെയിൽ പദ്ധതിക്ക് കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ (Kerala RRTS Project). തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളുന്ന ഈ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര നഗരകാര്യ മന്തിയോട് ആവശ്യപ്പെട്ടു.
നാല് ഘട്ടങ്ങളിലായി 12 വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ മൊത്തം ചെലവ് 1,92,780 കോടി രൂപയാണ്.
ഒന്നാം ഘട്ടം (ട്രാവൻകൂർ ലൈൻ): തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 284 കിലോമീറ്റർ. നിർമ്മാണം 2027-ൽ തുടങ്ങി 2033-ൽ പൂർത്തിയാക്കും.പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെട്രോയും കൊച്ചി മെട്രോയും പരസ്പരം ബന്ധിപ്പിക്കും. രണ്ടാം ഘട്ടത്തിൽ കോഴിക്കോട് മെട്രോയും ഉൾപ്പെടുത്തും.ചെലവിന്റെ 20% വീതം കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബാക്കി 60% അന്താരാഷ്ട്ര വായ്പകളിലൂടെയും കണ്ടെത്തും.
നാല് ഘട്ടങ്ങൾ:
തിരുവനന്തപുരം – തൃശൂർ (ട്രാവൻകൂർ ലൈൻ)
തൃശൂർ – കോഴിക്കോട് (മലബാർ ലൈൻ)
കോഴിക്കോട് – കണ്ണൂർ (കണ്ണൂർ ലൈൻ)
കണ്ണൂർ – കാസർകോട്
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങൾക്കും കേന്ദ്ര നിലപാടിനും പിന്നാലെയാണ് സർക്കാർ ഈ ബദൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. അതേസമയം, മെട്രോമാൻ ഇ. ശ്രീധരനും അതിവേഗ പാതയ്ക്കായി സമാന്തര നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.



