തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിന് തലസ്ഥാനം സാക്ഷ്യം വഹിച്ചു (Ammathottil Trivandrum). കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് കുരുന്നുകളാണ് വിദേശത്തേക്കും സ്വദേശത്തേക്കുമായി പുതിയ അച്ഛനമ്മമാരുടെ കൈപിടിച്ച് യാത്രയായത്. സമിതിയിലെ അമ്മമാരും ജീവനക്കാരും വിങ്ങുന്ന മനസ്സോടെയാണെങ്കിലും കുട്ടികളുടെ ശോഭനമായ ഭാവി ഓർത്തുള്ള സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്.
ഇറ്റലിയിലേക്ക് പറന്ന് ആദി; അമേരിക്കയിലേക്ക് തിഥി
അത്ഭുതകരമായ അതിജീവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന രണ്ടര വയസ്സുകാരൻ ആദിയുടെ യാത്ര ഇറ്റലിയിലേക്കാണ്. രണ്ട് വർഷം മുമ്പ് വെറും 900 ഗ്രാം തൂക്കവുമായി സമിതിയിലെത്തിയ ആദിയെ എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിലൂടെയാണ് ആരോഗ്യവാനാക്കിയതെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇറ്റലിയിലെ കൽസിനേറ്റ് സ്വദേശികളായ ദമ്പതികളാണ് ആദിയെ ദത്തെടുത്തത്.
നാല് വയസ്സുകാരി തിഥിക്ക് ഇനി അമേരിക്കയിലെ ലോവയിലാണ് പുതിയ വീട്. നിലവിൽ മൂന്ന് മക്കളുള്ള അമേരിക്കൻ ദമ്പതികൾ തിഥിയെ തങ്ങളുടെ നാലാമത്തെ മകളായി സ്വീകരിച്ചു. സഹോദരിയെ വരവേൽക്കാൻ ദമ്പതികൾക്കൊപ്പം മൂന്ന് മക്കളും ശിശുക്ഷേമ സമിതിയിൽ എത്തിയിരുന്നു.
മറ്റ് കുട്ടികളുടെ യാത്ര
മറ്റ് അഞ്ചു കുട്ടികളിൽ നിലാവും അമൃതും കേരളത്തിലെ ദമ്പതികൾക്കൊപ്പവും ശാരിക, ഇതൾ, പ്രയാഗ് എന്നിവർ തമിഴ്‌നാട്ടിലേക്കുമാണ് യാത്രയായത്. നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം ഇതുവരെ 232 കുട്ടികളെയാണ് ദത്ത് നൽകിയത്. ഇതിൽ 30 പേർ വിദേശത്തേക്കും 202 പേർ സ്വദേശത്തേക്കുമാണ് പോയത്. ഇത് സമിതിയുടെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡാണെന്ന് അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയും ശരിയായ വളർച്ചയും ഉറപ്പാക്കിയ ശേഷമാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. സമിതിയുടെ കരുതലിൽ വളർന്ന ഈ കുരുന്നുകൾക്ക് ഇനി ലോകത്തിന്റെ വിവിധ കോണുകളിൽ സ്നേഹനിധികളായ മാതാപിതാക്കളുടെ തണലുണ്ടാകും.
Story Summary:
The Kerala State Council for Child Welfare facilitated one of its largest adoption drives, sending seven children to new homes in India and abroad. Among them, a 2.5-year-old boy named Adhi was adopted by an Italian couple after a miraculous health recovery, and 4-year-old Thithi found a home in the USA. So far, the current committee has successfully placed 232 children in adoptive homes, setting a new record for the council.

