തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ കൊള്ളയാണെന്ന് കെ. മുരളീധരൻ (K Muraleedharan Vattiyoorkavu). ശബരിമലയിലെ സ്വർണ്ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടുവെന്നും വിഗ്രഹം സ്വർണ്ണമല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമത്തിനായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കിനെ മുരളീധരൻ ചോദ്യം ചെയ്തു. സംഗമത്തിന് എത്തുന്നവർ കിടന്നുറങ്ങാനാണോ അവിടെ വരുന്നതെന്ന് അദ്ദേഹം ചോദിച്ചു.4000 പേർ പങ്കെടുത്ത പരിപാടിയിൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന കണക്ക് എങ്ങനെയാണ് ശരിയാവുകയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ശുദ്ധമായ കൊള്ളയാണെന്നും വീരപ്പൻ പോലും ഇത്തരം കൊള്ള കണ്ടാൽ സാഷ്ടാംഗം നമസ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി വി.എൻ. വാസവന് കലയും കച്ചേരിയും തിരിച്ചറിയാൻ കഴിയില്ല. സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ യുഡിഎഫ് അവകാശലംഘന നോട്ടീസ് നൽകും. മന്ത്രിയുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഒന്നിനെയും ഭയന്നോടുന്നവനല്ലെന്നും വട്ടിയൂർക്കാവിൽ മത്സരരംഗത്ത് സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമലയിലെ സ്വർണ്ണ മോഷണവും അയ്യപ്പ സംഗമത്തിലെ ധൂർത്തും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്ന് ഇതോടെ ഉറപ്പായി.



