കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തിയ ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം പൂർണ്ണമായും അണച്ചു (Jayalakshmi Silks Kozhikode Fire Update). വ്യോമസേനയുടെ അത്യാധുനിക ഫയർ ഫൈറ്റിംഗ് വാഹനവും ജില്ലയിലെ 18 ഫയർ യൂണിറ്റുകളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച തീ രാത്രി എട്ടരയോടെയാണ് നിയന്ത്രണവിധേയമായത്.
അതേസമയം , അപകടത്തിൽ കെട്ടിടത്തിന്റെ മൂന്നും നാലും നിലകൾ പൂർണ്ണമായും കത്തിനശിച്ചു. വെഡ്ഡിംഗ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണ് തീ പടർന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്നാണ് തീ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടർന്നത്. പുക ശ്വസിച്ചും ചെറിയ തോതിൽ പൊള്ളലേറ്റും ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില തൃപ്തികരമാണ്.
മൂന്ന് വർഷം മുൻപ് (2023 ഏപ്രിൽ 1) ഇതേ സ്ഥാപനത്തിൽ സമാനമായ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.



