കോഴിക്കോട്: കുടകിലെ തടിയന്റമോൾ മലയിൽ ട്രെക്കിങ്ങിനിടെ കാണാതായി പിന്നീട് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ മലയാളി യുവതി ശരണ്യക്കെതിരെ പോലീസ് അന്വേഷണം. നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പോലീസ് സ്റ്റേഷനിലാണ് കുടകിലെ ബിജെപി പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും പ്രശസ്തി നേടാനായി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.(Investigation into Malayali woman who went missing in Kodagu forest, BJP files complaint)
കൊച്ചിയിലെ ഐടി കമ്പനി ജീവനക്കാരിയായ ശരണ്യ ഏപ്രിൽ രണ്ടിന് രാവിലെയാണ് മടിക്കേരി താലൂക്കിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിൽ ട്രെക്കിങ്ങിനെത്തിയത്. രാവിലെ 8:15-ഓടെ എത്തിയ ശരണ്യയെ മറ്റൊരു ഒൻപതംഗ സംഘത്തോടൊപ്പമാണ് വനംവകുപ്പ് അധികൃതർ മുകളിലേക്ക് കയറ്റിവിട്ടത്.
വൈകുന്നേരത്തോടെ മറ്റ് സംഘങ്ങൾ തിരിച്ചെത്തിയിട്ടും ശരണ്യ മടങ്ങിയെത്തിയില്ല. ശരണ്യ മുകളിൽ ഒരു നായയോടൊപ്പം കളിച്ചുനിൽക്കുന്നത് കണ്ടുവെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ നൽകിയ വിവരം. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട വലിയ തിരച്ചിലിനൊടുവിലാണ് ശരണ്യയെ വനത്തിനുള്ളിൽ നിന്ന് കണ്ടെത്താനായത്. വന്യമൃഗങ്ങളുള്ള വനമേഖലയിൽ ഇത്രയും ദിവസം ഒറ്റയ്ക്ക് കഴിഞ്ഞതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും വലിയ തോതിൽ ചർച്ചകൾ നടന്നിരുന്നു.

