മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന് കാണിച്ച് തടവുകാരൻ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Human Rights Commission rejects complaint that there is no recreational facility in Tavanur Central Jail)
മലപ്പുറം സ്വദേശിയായ അന്തേവാസിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജയിലിൽ അന്തേവാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു: ജയിലിന്റെ നടുമുറ്റത്ത് തടവുകാർക്ക് വ്യായാമം ചെയ്യുന്നതിനായി പ്രത്യേക സൗകര്യമുണ്ട്.
എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷവും അവധി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ടിവി കാണാൻ സൗകര്യമുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യത്തിന് പുറമെ കാരംസ്, ചെസ്സ് എന്നിവ സെല്ലുകളിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. പരാതിക്കാരൻ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറില്ലെന്നും ജയിൽ അധികൃതർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.

