കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അസാധുവാക്കിയ സർവകലാശാല യൂണിയനെ ഹൈക്കോടതി പുനഃസ്ഥാപിച്ചു (Kerala University Union). യൂണിയന്റെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 28 വരെ ഭാരവാഹികൾക്ക് തുടരാമെന്നാണ് കോടതി ഉത്തരവിട്ടത്. വിസിയുടെ നടപടിക്കെതിരെ യൂണിയൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
ഈ മാസം 28 വരെ നിലവിലുള്ള യൂണിയന് കാലാവധിയുണ്ട്. അതുവരെ പ്രവർത്തനങ്ങൾ തുടരാൻ തടസ്സമില്ല. വിസി രൂപീകരിച്ച പുതിയ ജനറൽ കൗൺസിൽ നടപടികൾ ഇതോടെ അപ്രസക്തമായി. തടഞ്ഞുവെച്ച കലോത്സവ, സ്പോർട്സ് മീറ്റ് ഫണ്ടുകൾ അനുവദിക്കാത്ത വിസിയുടെ നിലപാടിനും കോടതിയിൽ മാറ്റമുണ്ടായി. കലോത്സവവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പരിപാടികളുടെ നടത്തിപ്പിനായി യൂണിയന് ഫണ്ട് വിനിയോഗിക്കാമെന്നും കോടതി അനുമതി നൽകി.
കലോത്സവ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചും അതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് വിസിയെ നയിച്ചത്. വിസിയുടെ ഈ നടപടിക്കെതിരെ സർവകലാശാലയിൽ പ്രതിഷേധം ശക്തമായിരുന്നു.
കോടതി വിധി പുറത്തുവന്നതിന് പിന്നാലെ വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ പ്രതിഷേധം കടുപ്പിച്ചു. വിസിയുടെ വീടിന് പരിസരത്ത് പോസ്റ്ററുകൾ പതിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ രംഗത്തെത്തി. കാലാവധി തീരാനിരിക്കുന്ന യൂണിയനെ കലോത്സവം നടത്താൻ അനുവദിക്കാത്ത വിസിയുടെ വാശിക്ക് ഹൈക്കോടതി മറുപടി നൽകിയെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ നിലപാട്.



