കോട്ടയം: താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരുടെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഇൻഫാം രജത ജൂബിലി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(He doesn’t hesitate to protest for the farmers, Chief Minister praises Thamarassery Bishop)
കർഷകരുടെ പ്രയാസങ്ങൾ ഭരണകൂടങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബിഷപ്പ് നിരന്തരം പരിശ്രമിക്കുന്നു. പ്രത്യേകിച്ച് വയനാട്ടിലെയും മലബാറിലെയും കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ട്. കർഷകർക്ക് നീതി ലഭിക്കുന്നതിനായി ആവശ്യമെങ്കിൽ തെരുവിലിറങ്ങി സമരം ചെയ്യാനും അദ്ദേഹത്തിന് മടിയോ തടസ്സങ്ങളോ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇൻഫാമിന്റെ വലിയ കരുത്തായി ബിഷപ്പ് നിലകൊള്ളുന്നുവെന്നും അദ്ദേഹത്തിന്റെ ഇടപെടലുകൾ മാതൃകാപരമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. സഭയും സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

