കൊച്ചി: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്തിനെതിരെ ആർപിഎഫ് നടത്തിയ പരിശോധനയിൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി (Ernakulam North Railway Station). വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ടപ്പോൾ ലഹരിക്കടത്തുകാരൻ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് ആർപിഎഫിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം രണ്ടര ലക്ഷം രൂപയോളം വിലവരും.
കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിലും സമാന രീതിയിൽ 11 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. റെയിൽവേ മാർഗ്ഗമുള്ള ലഹരിക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ നോർത്ത് ഇൻസ്പെക്ടർ വിനോദ് നായർ, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ, സബ് ഇൻസ്പെക്ടർ നാസറുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.



