കാട്ടാക്കട: മലയാള കവിതയെ നവീനമായ ദൃശ്യാനുഭവമാക്കി മാറ്റിയ ‘ഡാൻസിങ് പോയട്രി’ കാട്ടാക്കടയിൽ അരങ്ങേറി (Dancing Poetry Kattakada). മുരുകൻ കാട്ടാക്കടയുടെ പതിനഞ്ചോളം ജനപ്രിയ കവിതകളും പുതുതായി രചിച്ച റാപ്പ് പോയട്രിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ കലാവിരുന്ന് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ചിത്രകല, സംഗീതം, നൃത്തം, ആധുനിക നാടക സങ്കേതങ്ങൾ എന്നിവയ്‌ക്കൊപ്പം എ.ഐ (AI) സാധ്യതകളും പ്രയോജനപ്പെടുത്തിയതായിരുന്നു ഷോ. സ്ക്രീനിലെ ദൃശ്യ ബിംബങ്ങളെ കവിതയുടെ ഭാവങ്ങളുമായി കൂട്ടിയിണക്കി നൂറോളം കലാകാരന്മാർ വേദിയിൽ അണിനിരന്നു.
മാർഗ്ഗി ഉഷ, റിഗാറ്റ ഗിരിജ ടീച്ചർ, സിത്താര ബാലകൃഷ്ണൻ, കലാമണ്ഡലം രവീന്ദ്രൻ തുടങ്ങി പ്രശസ്തമായ നൃത്ത-സംഗീത സംഘങ്ങൾ പരിപാടിയുടെ ഭാഗമായി. നാടക-ചലച്ചിത്ര രംഗത്തെ പ്രമുഖനായ ഡോ. പ്രമോദ് പയ്യന്നൂർ ആണ് ഈ നൂതന കലാരൂപത്തിന്റെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ചത്.
‘കണ്ണട’ എന്ന കവിതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ മാസം മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ‘ഡാൻസിങ് പോയട്രി’ അവതരിപ്പിക്കും. കവിതയെ ജനകീയമാക്കുന്നതിനൊപ്പം അത്യാധുനിക സ്റ്റേജ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കലയെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പര്യടനത്തിന്.



