കൊച്ചി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി (CIAL Flight Cancellations today). ഇന്ന് പുറപ്പെടേണ്ട 31 സർവീസുകളും എത്തേണ്ട 27 സർവീസുകളും ഉൾപ്പെടെ ആകെ 58 വിമാനങ്ങളാണ് റദ്ദാക്കിയത്. യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് മേഖലയിലേക്കുള്ള ആകാശപാതകൾ സുരക്ഷിതമല്ലാത്തതാണ് ഇതിന് കാരണം.
കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്‌കറ്റ്, റാസൽഖൈമ, ദോഹ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് പ്രധാനമായും ബാധിച്ചത്. കഴിഞ്ഞ ദിവസം 23 സർവീസുകൾ റദ്ദാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഇന്ന് മൂന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഒമാൻ എയർവേയ്‌സ് മസ്‌കറ്റിലേക്കും (8:10 AM, 2:25 PM), സൗദി എയർലൈൻസ് ജിദ്ദയിലേക്കും (11:30 AM) സർവീസ് നടത്തും.
ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാൻ തിരിച്ചടി കടുപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ദുബായ് വിമാനത്താവളം, ബുർജ് ഖലീഫ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യം വെച്ചാണ് ഇറാന്റെ നീക്കം.
വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary: As the Middle East conflict enters its third day, 58 flights have been cancelled at Kochi International Airport (CIAL). This includes 31 departures and 27 arrivals, mainly to Gulf nations like Kuwait, UAE, and Qatar. Only a few flights to Muscat and Jeddah are operational today as regional tensions rise following the killing of the Iranian Supreme Leader.

