ഹൃദയത്തിലെ ഘടനാപരമായ രോഗങ്ങൾക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ ‘സെന്റർ ഫോർ സ്ട്രക്ച്ചറൽ ഹാർട്ട് ഡിസീസസ്’ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്രതാരം വിനീത് രാധാകൃഷ്ണൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന നടൻ രാഘവൻ വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തോടനുബന്ധിച്ച്, നൂതന ചികിത്സാ രീതിയായ ‘ടാവി’യിലൂടെ ഹൃദയവാൽവ് മാറ്റിവെച്ച അൻപതിലധികം പേരുടെ സംഗമവും നടന്നു.
പലവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാൻ കഴിയാതെവരുന്ന മുതിർന്നവർക്ക് ഏറ്റവും നൂതന ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റർ പ്രവർത്തിക്കുക. വിദഗ്ധ പരിശോധന, രോഗനിർണ്ണയം, വ്യക്തിഗത ചികിത്സാ, തുടർപരിചരണം, മിനിമലി ഇൻവേസീവ് ചികിത്സാ രീതികൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് സെന്ററിന്റെ പ്രത്യേകത.
ഇന്റർവെൻഷണൽ കാർഡിയോളജിയിലുണ്ടായ വലിയ മുന്നേറ്റങ്ങൾ ഹൃദ്രോഗ ചികിത്സാരംഗത്തെ മാറ്റിമറിച്ചിരിക്കുകയാണ്, പല ഹൃദ്രോഗങ്ങളും ഇന്ന് സർജറി കൂടാതെ തന്നെ ചികിത്സിക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും അത്യാധുനിക ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുകയാണ് പുതിയ വിഭാഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയ ഘടനാപരമായ രോഗങ്ങൾ ചികിൽസിക്കാൻ ഒരു പ്രത്യേക സെന്റർ ആരംഭിക്കുകയും, ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ച കിംസ്‌ഹെൽത്തിന്റെ പ്രവർത്തനങ്ങളെ വിനീത് രാധാകൃഷ്ണൻ അഭിനന്ദിച്ചു. വൈദ്യശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ആ പുരോഗതിക്ക് ആധുനിക സാങ്കേതികവിദ്യ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജുലാൽ എസ്. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നടൻ രാഘവൻ, കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ്, കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രമേഷ് നടരാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രവീൺ എസ്.വി. നന്ദി രേഖപ്പെടുത്തി.

