മലപ്പുറം: ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കടുവ കണക്കെടുപ്പിന്റെ ഭാഗമായി നിലമ്പൂർ വനമേഖലയിൽ വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായി. നിലമ്പൂർ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.(260 cameras to detect tigers in Nilambur forest, Third phase of census)
രണ്ട് ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന 130 ഗ്രിഡുകളായാണ് വനമേഖലയെ തിരിച്ചിരിക്കുന്നത്. ഓരോ ഗ്രിഡിലും മുഖാമുഖം നോക്കുന്ന രീതിയിൽ രണ്ട് ക്യാമറകൾ വീതം സ്ഥാപിച്ചു. കടുവകളുടെ വയർ ഭാഗത്തെ വരകൾ കൃത്യമായി പതിയാൻ വേണ്ടി ഭൂനിരപ്പിൽ നിന്ന് ഒന്നരയടി ഉയരത്തിലാണ് ക്യാമറകൾ ഉറപ്പിച്ചിട്ടുള്ളത്. വരകളിലെ വ്യത്യാസം നോക്കിയാണ് ഓരോ കടുവയെയും പ്രത്യേകം തിരിച്ചറിയുന്നത്.
കരുളായി റേഞ്ചിലെ പടുക്ക, നെടുങ്കയം സ്റ്റേഷനുകളിലായി 214 ക്യാമറകളും കാളികാവ് റേഞ്ചിലെ ചക്കിിക്കുഴി, കരുവാരക്കുണ്ട് സ്റ്റേഷനുകളിലായി 46 ക്യാമറകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഫെബ്രുവരി 23 മുതൽ ക്യാമറകൾ പ്രവർത്തനസജ്ജമാകും. ഫെബ്രുവരി 25 മുതൽ ഔദ്യോഗികമായി റെക്കോർഡിംഗ് ആരംഭിക്കും.
30 ദിവസത്തെ തുടർച്ചയായ നിരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ആനകൾ ക്യാമറ നശിപ്പിക്കുന്നുണ്ടോ എന്നും മോഷണം നടക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ ജീവനക്കാർ ആഴ്ചയിലൊരിക്കൽ നേരിട്ടെത്തും. നിരീക്ഷണത്തിന് ശേഷം മെമ്മറി കാർഡുകൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കൈമാറും. അവരാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കൃത്യമായ കണക്കുകൾ പുറത്തുവിടുക.

