കണ്ണൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാൻ സരിൻ ശശി എന്നിവരടക്കമുള്ള പ്രമുഖർക്കെതിരെയാണ് നടപടി.(Martyr fund fraud controversy, Case filed in Payyanur clash)
പ്രതിഷേധങ്ങൾക്കിടെയുണ്ടായ മർദ്ദനത്തിലും ഗതാഗത തടസ്സത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 18 സി.പി.ഐ.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ബി.ജെ.പി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രകടനം നടത്തി ഗതാഗത തടസ്സം സൃഷ്ടിച്ചതിന് സി.പി.ഐ.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെ പ്രത്യേകമായും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടായേക്കും. ജില്ലാ കമ്മിറ്റി യോഗം കുഞ്ഞികൃഷ്ണനെതിരെയുള്ള നടപടി ചർച്ച ചെയ്യും.



