തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പുരാവസ്തു കടത്ത് ആരോപണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഡി. മണിയുടെ ദിണ്ടിഗലിലെ വീട്ടിൽ ശബരിമലയിലേതടക്കം വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള അമൂല്യ വസ്തുക്കൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെന്നാണ് വ്യവസായിയുടെ മൊഴി.(Temple items were tied in a sacks, businessman in Sabarimala gold theft case)
ആന്റിക് ബിസിനസിനോടുള്ള താൽപര്യം മൂലം ഡി. മണിയുടെ വീട്ടിലെത്തിയപ്പോൾ ഒരു ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു വസ്തുക്കൾ. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വസ്തുക്കളാണിതെന്നും ഒരു 'പോറ്റി'യാണ് ഇവ കൈമാറിയതെന്നും മണി അവകാശപ്പെട്ടു. വിലപേശലിലുണ്ടായ തർക്കത്തെത്തുടർന്ന് അന്ന് കച്ചവടം നടന്നില്ലെന്നും അതിനാൽ ചാക്കിനുള്ളിലെ വസ്തുക്കൾ നേരിട്ട് തുറന്നു കാണാൻ കഴിഞ്ഞിട്ടില്ലെന്നും വ്യവസായി പറഞ്ഞു.
കേസിലെ ദുരൂഹതകൾ നീക്കാൻ നിർണ്ണായകമായ ചോദ്യം ചെയ്യൽ നാളെ നടക്കും. ഡി. മണി നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. നേരത്തെ താൻ ഡി. മണിയല്ലെന്നും എം.എസ്. മണിയാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഡി. മണി തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം സഹകരിക്കാൻ തയ്യാറാകാതിരുന്ന ഇയാൾ നാളെ ഹാജരാകാമെന്ന് അറിയിച്ചു.