കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡ് തനിക്ക് ഇഷ്ടമുള്ള സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിനാൽ അന്ന് മത്സരിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Will contest if party asks, Mullappally Ramachandran about Assembly Elections )
തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖം തിരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാർട്ടി ഇതുവരെ ഏൽപ്പിച്ച എല്ലാ ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വിജയസാധ്യത മുൻനിർത്തിയായിരിക്കണം സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത്.
സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് ചിലരുടെ പേരുകൾ പ്രചരിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യു.ഡി.എഫിൽ സീറ്റ് വെച്ചുമാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
മലബാറിൽ ഇത്തവണ കോൺഗ്രസിന് വലിയ വിജയം ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ചെറിയ വീഴ്ചകൾ ഇതിനോടകം പരിഹരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘സോഷ്യൽ എഞ്ചിനീയറിംഗിനെ ഭയപ്പെടുന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന പാരമ്പര്യമാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



