കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർജെഡി പ്രഖ്യാപിച്ചു. കോഴിക്കോട് ചേർന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, സിപിഎം സ്വീകരിക്കുന്ന നിലപാടിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(This time we want six seats, we won’t back down, RJD to LDF)
കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ മൂന്ന് സീറ്റുകൾ കൂടി അധികം വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഓരോ സീറ്റുകൾ വീതവും കോഴിക്കോട് ജില്ലയിൽ ഒരു അധിക സീറ്റും വേണമെന്ന് അവർ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണൻ നൽകിയ ഉറപ്പുകൾ ഇപ്പോഴത്തെ നേതൃത്വം പാലിക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു. സോഷ്യലിസ്റ്റ് പാർട്ടികളെ ദുർബലമാക്കുന്ന നിലപാടിൽ നിന്ന് സിപിഎം പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർത്ഥിയില്ലെന്നും സ്ഥാനാർത്ഥികളെ ‘ചാക്കിട്ട് പിടിക്കുന്ന’ അവസ്ഥയാണ് അവിടെയുള്ളതെന്നും ആർജെഡി പരിഹസിച്ചു. ഇത് എൽഡിഎഫിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

