കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രമേശ് പിഷാരടി (Ramesh Pisharody Politics Palakkad). കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് ജനവിധി തേടാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും തനിക്ക് പരാതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം എന്നോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാർട്ടി നിർദ്ദേശിച്ചാൽ അത് അനുസരിക്കും,” പിഷാരടി വ്യക്തമാക്കി. ഭരണമില്ലാത്ത സമയത്തും കോൺഗ്രസുകാരനാണെന്ന് ഉറച്ചുപറഞ്ഞതിനുള്ള സ്നേഹപ്രകടനമാവാം തന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ വരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് തേടിത്തുടങ്ങിയത്. കെ. മുരളീധരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകൾ ചർച്ചയായെങ്കിലും ഒടുവിൽ മുൻഗണന പിഷാരടിക്ക് ലഭിച്ചതായാണ് സൂചന.
കെപിസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ പിഷാരടിയുടെ പേര് ഉൾപ്പെട്ടതായാണ് വിവരം. താരത്തിന്റെ ജനപ്രീതിയും രാഷ്ട്രീയ നിലപാടുകളും പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് പാർട്ടി വിലയിരുത്തുന്നു.
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിഷാരടിയുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായ മട്ടിലാണ് പ്രവർത്തകരുടെ ആവേശം.
Story Summary: Actor-director Ramesh Pisharody has hinted at contesting as the UDF candidate from the Palakkad constituency in the upcoming Assembly elections. Speaking after visiting Oommen Chandy’s memorial in Puthuppally, he stated he would follow the party’s leadership if asked to contest. His name reportedly tops the Congress screening committee list following Rahul Mamkoottathil’s exit from the party.

