പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഎം രാഷ്ട്രീയത്തിൽ വൻ അട്ടിമറിക്ക് സാധ്യത (PK Sasi Ottapalam candidacy). ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് പികെ ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ഒറ്റപ്പാലം മണ്ഡലത്തിൽ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിച്ച് യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങാനാണ് ശശിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
ഇതിന്റെ ഭാഗമായി ശശി ഒറ്റപ്പാലത്തെ യുഡിഎഫ് നേതാക്കളുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതൃത്വവുമായും പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. എന്നാൽ ശശിയുടെ വരവ് കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
അതേസമയം , പികെ ശശിയെ മുന്നണിയിലെടുക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്:
മുൻപ് ശശിക്കെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. അന്ന് കുറ്റപ്പെടുത്തിയ വ്യക്തിക്കായി ഇന്ന് വോട്ട് ചോദിക്കുന്നത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്ന് ഒരു വിഭാഗം വാദിക്കുന്നു.
ശശിയെ പിന്തുണയ്ക്കുന്നതിന് പകരം കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോൺഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. ഇക്കാര്യം ഇവർ കെപിസിസിയെ അറിയിച്ചു.
ഗുരുതരമായ പരാതികളെത്തുടർന്ന് 2021-ൽ സിപിഎം തന്നെ ശശിക്ക് സീറ്റ് നിഷേധിച്ചിരുന്നു. അത്തരമൊരു നേതാവിനെ യുഡിഎഫ് ഏറ്റെടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഇവർ ഭയക്കുന്നു. പികെ ശശിയുടെ നീക്കം പാലക്കാട്ടെ ഇടതുപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് ഒരു വിഭാഗം കണക്കുകൂട്ടുന്നുണ്ടെങ്കിലും, കോൺഗ്രസിലെ ആഭ്യന്തര കലഹം യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകുകയാണ്.
Story Summary:
Former CPM leader PK Sasi is reportedly planning to contest from the Ottapalam constituency with UDF support in the upcoming assembly elections. Sasi has approached Congress and Muslim League leaders for assistance in forming a CPM rebel front. However, a section of Congress leaders has strongly opposed his candidacy, citing past sexual harassment allegations and the potential damage to the party’s image.

