കൊച്ചി/പത്തനംതിട്ട: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് കടക്കുന്നു (K Sudhakaran flex boards Kochi). കെ. സുധാകരനെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള നീക്കങ്ങൾക്കെതിരെ എറണാകുളത്ത് വ്യാപകമായി ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിൽ അടൂർ പ്രകാശിനെ തഴയുന്നതിനെതിരെ കടുത്ത ഭാഷയിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലും എറണാകുളത്തെ പ്രധാന കേന്ദ്രങ്ങളായ ഇടപ്പള്ളി, ആലുവ എന്നിവിടങ്ങളിലും സുധാകരനെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്നു. ‘സേവ് കോൺഗ്രസ് ഫോറം’ സ്ഥാപിച്ച ഫ്ലക്സുകളിൽ സുധാകരന് രാഹുൽ ഗാന്ധിയുടെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്നു.
കോന്നി മണ്ഡലത്തിൽ അടൂർ പ്രകാശിനെ തഴഞ്ഞാൽ ‘കോന്നിയിൽ പ്രകാശം പരക്കില്ല’ എന്ന മുന്നറിയിപ്പുമായി ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അടൂർ പ്രകാശിനെയും സുധാകരനെയും ഒഴിവാക്കിയാൽ കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് പോസ്റ്ററിലെ വാചകം.
ഈഴവ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളെ തഴയുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് പോസ്റ്ററുകൾ ചൂണ്ടിക്കാട്ടുന്നു. സമുദായ പരിഗണനകൾ അട്ടിമറിച്ചാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നാണ് അണികളുടെ ഭീഷണി.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും സുധാകരനും തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, സതീശന്റെ ഓഫീസിന് സമീപം തന്നെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ സ്ഥാനാർത്ഥി പട്ടികയെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Story Summary: Internal rift intensifies in Kerala Congress as posters and flex boards appear in support of K. Sudhakaran and Adoor Prakash. Flex boards were spotted in VD Satheesan’s constituency, Paravur, supporting Sudhakaran, while posters in Pathanamthitta warned the leadership against sidelining Adoor Prakash, citing potential community backlash.

