തൊടുപുഴ: രാഷ്ട്രീയ കടുപ്പമേറിയ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു (Idukki Assembly Election 2026). കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും വിധിയെഴുതുന്ന ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം മുറുകുകയാണ്.
കഴിഞ്ഞ അരനൂറ്റാണ്ടായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടില്ലാത്ത ഇടുക്കി സീറ്റിനായി ഇത്തവണ കൈപ്പത്തി പക്ഷം ശക്തമായ വാദമുയർത്തുന്നു. എന്നാൽ, കേരള കോൺഗ്രസ് (ജോസഫ്) ഈ സീറ്റ് വിട്ടുനൽകാൻ തയ്യാറല്ല. എം.ജെ. ജേക്കബിനായി പി.ജെ. ജോസഫ് നീക്കിവെച്ച ഈ സീറ്റിൽ കോൺഗ്രസിലെ ഒരു വലിയ നിര തന്നെ കണ്ണുവെച്ചിട്ടുണ്ട്. 84-ാം വയസ്സിലും തൊടുപുഴയുടെ മണ്ണിൽ താൻ തന്നെയാകും സ്ഥാനാർത്ഥിയെന്ന സൂചന പി.ജെ. ജോസഫ് നൽകിക്കഴിഞ്ഞു.
വാഴൂർ സോമന്റെ വിയോഗത്തിന് പിന്നാലെ പീരുമേട്ടിൽ സി.പി.ഐ പ്രതിസന്ധിയിലാണ്. ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനോടുള്ള എതിർപ്പുമൂലം ഒരു വിഭാഗം നേതാക്കൾ സി.പി.എമ്മിലേക്ക് ചേക്കേറിയത് ഇടതുക്യാമ്പിനെ ആശങ്കയിലാക്കുന്നു. വാഴൂർ സോമന്റെ മകൻ സോബിൻ സോമൻ, ഇ.എസ്. ബിജിമോൾ തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുള്ളത്.
ഉടുമ്പൻചോലയിൽ ഇത്തവണയും എം.എം. മണി തന്നെയാകും ഇടതുപക്ഷത്തിന്റെ പോരാളി. മണിയാശാന്റെ ജനപ്രീതിയിൽ ഇത്തവണയും വിജയം ഉറപ്പിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
അതേസമയം , മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പി പാളയത്തിൽ എത്തിയതോടെ ദേവികുളത്തെ പോരാട്ടം ശ്രദ്ധേയമായി. രാജേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിലെ നിലവിലെ എം.എൽ.എ എ. രാജയ്ക്ക് അത് വലിയ വെല്ലുവിളിയാകും.
യു.ഡി.എഫിലെ സീറ്റ് തർക്കം പരിഹരിക്കാൻ വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇടുക്കി സീറ്റ് വിട്ടുകൊടുക്കാൻ ജോസഫ് ഗ്രൂപ്പ് തയ്യാറാകാത്തത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു.
Story Summary: Political excitement peaks in Idukki’s five assembly constituencies. In UDF, Congress and Kerala Congress (J) are in a cold war over the Idukki seat. Meanwhile, in LDF, CPI faces internal rifts in Peermade following Vazhoor Soman’s demise. Key veterans like P.J. Joseph and M.M. Mani are expected to contest again, while the potential candidacy of ex-CPM MLA S. Rajendran for BJP in Devikulam adds a twist.

