തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിൽ (എൻസിപി – ശരദ് പവാർ വിഭാഗം) കടുത്ത ഭിന്നത (A.K. Saseendran NCP candidate dispute 2026). തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ ഏകപക്ഷീയമായ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ പാർട്ടി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. എലത്തൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്യമായ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
എലത്തൂർ സീറ്റ് എൻസിപിക്ക് തന്നെ വിട്ടുനൽകാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ ശശീന്ദ്രന് പകരം മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉൾപ്പെടെയുള്ളവർ ശശീന്ദ്രനെ മാറ്റണമെന്ന പക്ഷക്കാരാണ്. ഇത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ശശീന്ദ്രൻ പ്രതിഷേധം അറിയിച്ചത്.
നേരത്തെ മുംബൈയിൽ ചേർന്ന ദേശീയ നേതൃത്വത്തിന്റെ യോഗത്തിൽ, സിറ്റിംഗ് എംഎൽഎമാരായ എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കട്ടെ എന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചിരുന്നു.
അതേസമയം , ദേശീയ നേതൃത്വത്തിന്റെ തീരുമാനം അട്ടിമറിക്കാനാണ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ശശീന്ദ്രൻ ആരോപിച്ചു. തന്നെ മനഃപൂർവ്വം ഒഴിവാക്കാൻ നീക്കം നടക്കുന്നുവെന്ന ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം യോഗം ബഹിഷ്കരിച്ചത്. ശശീന്ദ്രൻ മാറിയാൽ എലത്തൂരിൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകുന്ന ഈ ഭിന്നത പരിഹരിക്കാൻ ദേശീയ നേതൃത്വം വീണ്ടും ഇടപെട്ടേക്കും. ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ എൻസിപിയിലെ ഈ തർക്കം മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.
Story Summary:
Minister A.K. Saseendran walked out of an NCP meeting, alleging a unilateral move to deny him a candidacy for the upcoming assembly elections. While a section of the party, including State President P.C. Chacko, favored Mukkam Mohammed for the Elathur seat, National President Sharad Pawar had earlier decided that sitting MLAs Saseendran and Thomas K. Thomas should contest in their respective seats. Saseendran’s protest highlights the growing rift within the party’s state unit.

