
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായുള്ള അന്വേഷണത്തിൽ പ്രതികരണമറിയിച്ച് മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ.(Investigation against CM )
എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്കെതിരെ നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് നവ കേരള സദസ്സുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് എന്ന് പറയുന്നുവെന്ന് പറഞ്ഞ അദ്ദേഹം, കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ് ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് എന്നും കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണ് പ്രതികരണത്തിന് ആധാരമായ സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവ രണ്ടും എറണാകുളം സി ജെ എം കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. ഇത് പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹർജിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ഉത്തരവുകൾ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.