ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി, ഓരോ വകുപ്പും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾക്ക് രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(West Asian conflict, Cabinet Committee on Security assesses the situation)
സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ അത് തിരിച്ചടിയായേക്കുമെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ച് ഊർജ്ജ മേഖലയിലും ഇറക്കുമതിയിലും വരാനിടയുള്ള മാറ്റങ്ങൾ സമിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, ആ വഴിയിലുള്ള എല്ലാ ഇന്ത്യൻ കപ്പലുകളെയും സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭാ സമിതി വിശദമായി ചർച്ച ചെയ്തു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും കേന്ദ്ര സർക്കാർ സജീവമായി നിരീക്ഷിച്ചുവരികയാണ്.

