ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത വെല്ലുവിളിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന ട്രംപിന്റെ വാദത്തെ തള്ളിയ ഐആർജിസി, സൈനിക നീക്കം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്ന് വ്യക്തമാക്കി.(We will determine the end of the war, IRGC responds to Trump)
മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സായുധ സേനയുടെ കൈകളിലാണെന്ന് ഐആർജിസി പ്രസ്താവനയിലൂടെ അവകാശപ്പെട്ടു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് അവർ മുന്നോട്ട് വെച്ചത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിന്റെ അന്ത്യം കുറിക്കേണ്ടത് ഇറാനാണ്. പശ്ചിമേഷ്യയുടെ ഭാവിയും പുതിയ സൈനിക സമവാക്യങ്ങളും ഇപ്പോൾ ഇറാന്റെ നിയന്ത്രണത്തിലാണ്.
ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് വൈറ്റ് ഹൗസിൽ നിന്ന് വരുന്നത്. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ടെലിവിഷൻ അഭിമുഖത്തിൽ ഇറാന്റെ സൈനിക ശേഷി തകർത്തെന്നും 90 ശതമാനം മിസൈൽ ലോഞ്ചറുകളും നശിപ്പിച്ചെന്നും അവകാശപ്പെട്ട ട്രംപ്, യുദ്ധം ഏകദേശം പൂർത്തിയായതായി സൂചിപ്പിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ അദ്ദേഹം നിലപാട് മാറ്റി.

