വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് അമേരിക്കയുടെ അത്യാധുനിക അറ്റാക്ക് കപ്പലായ യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടു. ജപ്പാനിലെ ഒക്കിനാവയിൽ നിന്ന് മാർച്ച് 11-ന് യാത്ര തിരിച്ച കപ്പൽ നിലവിൽ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.(USS Tripoli in the Strait of Malacca, with 2,200 soldiers)
പെന്റഗണിന്റെ പ്രത്യേക ഉത്തരവ് പ്രകാരം വിന്യസിക്കപ്പെട്ട മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികർ കപ്പലിലുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടക്കാനും ആവശ്യമെങ്കിൽ സൈനിക നടപടികൾക്കും വേണ്ടിയാണ് ഈ ദ്രുതകർമ്മ സേനയെ വിന്യസിച്ചിരിക്കുന്നത്. കടൽമാർഗ്ഗമുള്ള മിന്നലാക്രമണങ്ങൾ, ഒഴിപ്പിക്കലുകൾ തുടങ്ങിയ പ്രത്യേക ഓപ്പറേഷനുകളിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് ഈ യൂണിറ്റിലെ അംഗങ്ങൾ.
850 അടി നീളവും 45,000 ടൺ ഭാരവുമുള്ള യുഎസ്എസ് ട്രിപ്പോളി ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് തുല്യമാണ്. അത്യാധുനിക എഫ്-35 (F-35) സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്‌പ്രേ ട്രാൻസ്‌പോർട്ടുകളും വഹിക്കാൻ ഈ കപ്പലിന് ശേഷിയുണ്ട്. സൈനികരെ കരയിലേക്ക് എത്തിക്കാനുള്ള ലാൻഡിങ് ക്രാഫ്റ്റുകളും മറ്റ് യുദ്ധോപകരണങ്ങളും കപ്പലിൽ സജ്ജമാണ്.
നിലവിൽ ഇറാനുമായുള്ള സംഘർഷത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ മാത്രം 50,000 അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എസ് ട്രിപ്പോളി കൂടി എത്തുന്നതോടെ മേഖലയിലെ അമേരിക്കൻ സൈനികാധിപത്യം വർദ്ധിക്കും.

