ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ തയ്യാറാക്കിയതായി റിപ്പോർട്ട്. യുഎസ് മാധ്യമമാണ് മുതിർന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്. കരയുദ്ധം ഉൾപ്പെടെയുള്ള സാധ്യതകൾ സൈനിക കമാൻഡർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.(US preparing for land war? Iran warns of ‘big surprise’)
കരസേനയെ വിന്യസിക്കണമോ എന്ന കാര്യത്തിൽ പ്രസിഡന്റ് ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആലോചനകൾ തുടരുകയാണെന്നും പെന്റഗൺ അറിയിച്ചു. “സൈനികരെ അയക്കുന്നില്ല” എന്ന് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞ ട്രംപ്, അഥവാ അത്തരമൊരു നീക്കമുണ്ടെങ്കിൽ അത് മുൻകൂട്ടി വെളിപ്പെടുത്തില്ലെന്നും കൂട്ടിച്ചേർത്തു.
സൈനികമായ എല്ലാ സാധ്യതകളും പരിശോധിക്കുക എന്നത് പെന്റഗണിന്റെ സ്വാഭാവികമായ ജോലിയാണെന്നും അത് യുദ്ധത്തിനുള്ള അന്തിമ തീരുമാനമാണെന്ന് കരുതരുതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് കരയാക്രമണത്തിന് മുതിർന്നാൽ തങ്ങൾ വലിയൊരു ‘സർപ്രൈസ്’ നൽകുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ മണ്ണിൽ ഒരു കരയാക്രമണം നടക്കുന്നത് തങ്ങളുടെ റെഡ് ലൈനുകളിൽ ഒന്നാണെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തെറ്റായ തീരുമാനമെടുത്താൽ, ശവപ്പെട്ടികൾ പോലും കൊണ്ടുപോകാൻ കഴിയാത്ത വിധത്തിൽ തങ്ങൾ തിരിച്ചടിക്കുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.

