വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളുടെ പൂർണ്ണ വ്യാപ്തിയും ദൈർഘ്യവും ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിന് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര പരിഹാരങ്ങൾക്ക് ശ്രമിച്ചിട്ടും ഇറാനിൽ നിന്നുള്ള ഭീഷണി തുടരുന്നതിനാലാണ് ആക്രമണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.(Too early to tell scope of Iran strikes, Trump tells Congress)
സെനറ്റ് പ്രസിഡന്റ് പ്രോ ടെമ്പോർ ചക്ക് ഗ്രാസ്ലിക്ക് നൽകിയ കത്തിൽ ഇറാനെതിരെ കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ലോകത്ത് ഭീകരവാദത്തെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇറാന്റെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ അമേരിക്കൻ സൈന്യത്തിനും സഖ്യകക്ഷികൾക്കും വാണിജ്യ കപ്പലുകൾക്കും നേരിട്ട് ഭീഷണി ഉയർത്തുന്നു. ആണവായുധങ്ങൾ കൈവശം വയ്ക്കാനുള്ള മാർഗങ്ങൾ ഇറാൻ തേടിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
നിലവിലെ ഓപ്പറേഷനിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധമുഖത്ത് വിന്യസിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. വ്യോമാക്രമണങ്ങളിലൂടെയും ഡ്രോണുകളിലൂടെയും ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ആക്രമണം നടത്തിയതിൽ ഡെമോക്രാറ്റിക് അംഗങ്ങളും ചില റിപ്പബ്ലിക്കൻമാരും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റിന്റെ സൈനിക അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ‘യുദ്ധശക്തി പ്രമേയത്തെ’ കുറിച്ചുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ വിശദീകരണം. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയവർ കോൺഗ്രസ് അംഗങ്ങൾക്ക് രഹസ്യ വിവരണം നൽകിയെങ്കിലും, ട്രംപിന്റെ ഭാവി പദ്ധതികളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് നിയമസഭാംഗങ്ങളുടെ വിമർശനം.
കഴിഞ്ഞ ശനിയാഴ്ച മുതൽ യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചു വരികയാണ്. ഇതിന് മറുപടിയായി ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ഔദ്യോഗിക യുദ്ധപ്രഖ്യാപനമില്ലാതെ സൈനിക നടപടി തുടങ്ങിയ പ്രസിഡന്റ്, നിയമപ്രകാരം 48 മണിക്കൂറിനുള്ളിൽ കോൺഗ്രസിനെ വിവരമറിയിച്ചിരിക്കുകയാണ്.

