വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം തുടരുമ്പോൾ ആയുധശേഖരത്തിലെ കുറവും അമിതമായ യുദ്ധച്ചെലവും അമേരിക്കയെയും ഇറാനെയും ഒരുപോലെ വലയ്ക്കുന്നു. ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് വൻ സാമ്പത്തിക ബാധ്യതയായി മാറുകയാണ്.(The US needs a missile worth Rs 36 crore to shoot down Iran’s Rs 18 lakhs drone!)
ഇറാന്റെ ആയുധശേഖരത്തിലുള്ള ഷാഹെദ്-136 ഡ്രോണുകൾ അമേരിക്കൻ താവളങ്ങൾക്കും എണ്ണ പശ്ചാത്തല സൗകര്യങ്ങൾക്കും നേരെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വെറും 20,000 ഡോളർ (ഏകദേശം 18.4 ലക്ഷം രൂപ) മാത്രം വിലയുള്ള ഒരു ഇറാന്റെ ഡ്രോണിനെ തകർക്കാൻ അമേരിക്ക നിർമ്മിത പാട്രിയറ്റ് മിസൈലുകൾക്ക് ചെലവാകുന്നത് 4 മില്യൺ ഡോളറാണ് (ഏകദേശം 36.87 കോടി രൂപ).
സൗദി അറേബ്യയും യുഎഇയും ഉപയോഗിക്കുന്ന അത്യാധുനിക ‘താഡ്’ പ്രതിരോധ മിസൈലുകളുടെ ഒരു യൂണിറ്റിന് 12 മില്യൺ ഡോളറോളം ചെലവ് വരുന്നുണ്ട്. കുറഞ്ഞ വിലയുള്ള ആയുധങ്ങളെ നേരിടാൻ ഇത്രയും ഉയർന്ന സാമ്പത്തിക ബാധ്യതയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ യുഎസിനും സഖ്യകക്ഷികൾക്കും വലിയ തിരിച്ചടിയാകും.
റിപ്പോർട്ടുകൾ അനുസരിച്ച് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളുടെയും മിസൈൽ ശേഖരം അപകടകരമായ രീതിയിൽ കുറയുകയാണ്. ഖത്തറിന്റെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ നിലവിലെ ഉപയോഗ നിരക്ക് അനുസരിച്ച് നാല് ദിവസം കൂടി മാത്രമേ തികയുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആയുധശേഖരം തീർന്നിട്ടില്ലെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചു.
പ്രതിരോധ മിസൈലുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പെന്റഗൺ ശ്രമിക്കുന്നുണ്ടെങ്കിലും, 2025-ൽ വെറും 600 പി.എസി-3 (PAC-3) മിസൈലുകൾ മാത്രമേ നിർമ്മിക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് ലോക്ക്ഹീഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇറാന്റെ കൈവശം 2,000-ത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടായിരുന്നു. സംഘർഷം തുടങ്ങിയ ശേഷം 1,200-ലധികം പ്രൊജക്‌ടൈലുകൾ ഇറാൻ വിക്ഷേപിച്ചു കഴിഞ്ഞു. റഷ്യയുടെ സഹായത്തോടെ വലിയ തോതിൽ ഷഹെദ് ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാനുള്ള കഴിവും ഇറാന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഇത് നേരിടാൻ ഇറാന്റെ മിസൈൽ ലോഞ്ചറുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

