ന്യൂയോർക്ക്: ഇറാന്റെ 1000-ഓളം കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരി’യുടെ വിശദാംശങ്ങൾ പുറത്ത്. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ഫെബ്രുവരി 28-ന് പകൽ വെളിച്ചത്തിൽ ആരംഭിച്ച ഈ ആക്രമണം ഇസ്രായേലിന്റെ ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്ന ദൗത്യവുമായി ചേർന്നാണ് നടപ്പിലാക്കിയത്.(The US has deployed sophisticated warplanes and missiles in Iran)
അമേരിക്കയിൽ നിന്ന് നേരിട്ട് പറന്നെത്തിയ B-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ 2000 പൗണ്ട് ഭാരമുള്ള ഗൈഡഡ് ബോംബുകൾ ഉപയോഗിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ തകർത്തു. പശ്ചിമേഷ്യയിൽ വിന്യസിച്ച 30 വിമാനങ്ങൾക്ക് പുറമെ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ F-35C സ്ക്വാഡ്രണും ആക്രമണത്തിൽ പങ്കുചേർന്നു. F-35 ലൈറ്റ്‌നിംഗ് II യുദ്ധത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ശത്രു വിമാനങ്ങളെ നേരിടാനും മറ്റ് യുദ്ധവിമാനങ്ങൾക്ക് സുരക്ഷ നൽകാനുമായി F-22 റാപ്റ്റർ ആദ്യമായി ഇസ്രായേലിൽ വിന്യസിക്കപ്പെട്ടു.
കുറഞ്ഞ ചെലവിൽ മാരക പ്രഹരം ഏൽപ്പിക്കാൻ ശേഷിയുള്ള ‘വൺ വേ അറ്റാക്ക്’ ലൂക്കാസ് ഡ്രോണുകൾ ഡ്രോണുകൾ അമേരിക്ക ആദ്യമായി ഇറാനിൽ പ്രയോഗിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ജാം ചെയ്യാനും പ്രവർത്തനരഹിതമാക്കാനുമാണ് EA-18 ഗ്രൗളർ ഉപയോഗിച്ചത്. ഒരേസമയം ഒന്നിലധികം മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള അത്യാധുനിക റോക്കറ്റ് സിസ്റ്റം ആണ് M142 ഹിമാർസ്.
അമേരിക്കൻ സൈനിക നടപടിക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടി നൽകി. ഈ സംഘർഷത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പന്ത്രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു. ഇറാന്റെ പരമോന്നത നേതാവിന്റെ കേന്ദ്രങ്ങൾ, റെവല്യൂഷണറി ഗാർഡ് ആസ്ഥാനങ്ങൾ, ആണവ-ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, നാവിക കപ്പലുകൾ, വാർത്താവിനിമയ കേന്ദ്രങ്ങൾ എന്നിവയെല്ലാം അമേരിക്ക തകർത്തു. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈലുകൾ ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങൾക്കും വലിയ ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം.

