മോസ്കോ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് റഷ്യയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ. കുവൈത്ത് ആസ്ഥാനമായുള്ള പത്രമാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിന്റെ പ്രത്യേക താൽപ്പര്യപ്രകാരം അതീവ രഹസ്യമായാണ് മുജ്തബയെ മോസ്കോയിലേക്ക് മാറ്റിയതെന്നാണ് സൂചന.(Putin helping Mojtaba Khamenei? Iran’s supreme leader reportedly undergoing treatment in Moscow)
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. റഷ്യയുടെ സംരക്ഷണയിൽ മികച്ച ചികിത്സ ഉറപ്പാക്കാമെന്ന് പുതിൻ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പ്രത്യേക സൈനിക വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഇത് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തയ്യാറായില്ല. ഇത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
നിലവിൽ മുജ്തബയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. പുറത്തുവരുന്ന സന്ദേശങ്ങൾ ഐ.ആർ.ജി.സി ഉദ്യോഗസ്ഥർ മുഖേനയാണ് വരുന്നത്. മുജ്തബ ഖമനേയി ജീവനോടെയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും കൊല്ലപ്പെട്ടതായും മുജ്തബയുടെ ശരീരത്തിന്റെ രൂപം തന്നെ മാറിപ്പോയതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മുജ്തബയെ പരമോന്നത നേതാവായി പ്രഖ്യാപിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളോ വീഡിയോകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. പകരം എഴുതി തയ്യാറാക്കിയ പ്രസ്താവനകൾ മാത്രമാണ് വരുന്നത്. മുജ്തബ മരിച്ചുവെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും അദ്ദേഹം ജീവനോടെയുണ്ടെന്നും എന്നാൽ ആശയവിനിമയത്തിന് കഴിയാത്ത വിധം അതീവ നിയന്ത്രണത്തിലാണെന്നുമാണ് മറ്റ് ചില ഏജൻസികൾ നൽകുന്ന വിവരം.

