ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കാശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഖമേനി അനുകൂല പ്രകടനങ്ങൾ ശക്തമാകുന്നു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ശ്രീനഗർ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ ഏജൻസികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pro-Khamenei protests, Tight restrictions in Jammu and Kashmir; Internet speeds reduced)
പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതും വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി താഴ്വരയിലെ പലയിടങ്ങളിലും മൊബൈൽ ഇന്റർനെറ്റ് വേഗത കുറച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലവിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തി അവധി നീട്ടാനാണ് അധികൃതരുടെ തീരുമാനം.
കാശ്മീരിലെ സാഹചര്യം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ജൂത സ്ഥാപനങ്ങൾക്കും ഇറാൻ നയതന്ത്ര കേന്ദ്രങ്ങൾക്കും സുരക്ഷ വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മുതലെടുത്ത് അൽ ഖ്വയ്ദ, ഐഎസ് (ISIS) തുടങ്ങിയ ഭീകര സംഘടനകൾ ആക്രമണത്തിന് മുതിരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളും തീവ്ര പ്രസംഗങ്ങളും സൈബർ സെൽ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്.

